Sunday, March 23, 2014

Dr.മീന ഇസ്ലാമിനെപ്പറ്റി പറയുന്നു:

ഇസ്ലാമെന്നു പറഞ്ഞാല്‍ ത്രീവവാദവും മുസ്‌ലിം എന്ന് പറഞ്ഞാല്‍ ത്രീവവാദിയുമാണെന്ന ധാരണയും പ്രചാരണവും ബലപ്പെട്ടു വരികയാണിന്നു.വാസ്തവത്തില്‍ ഇസ്‌ലാം മിതവാതത്തിന്റെ മതമാണ്‌. ആരാധന കാര്യങ്ങളില്‍ പോലും ത്രീവത പാടില്ലെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. എന്നും രാത്രി ഉറങ്ങാതെ നമസ്കരിക്കുവെന്നും എന്നുമെന്നും നോമ്പ് എടുക്കുവെന്നും വിവാഹജീവിതം ദൈവാരാധനക്ക് വിഘാതമായതിനാല്‍ അതില്‍നിന്നും അകന്നു നില്‍ക്കുമെന്നും പറഞ്ഞവരെ ശക്തമായ ഭാഷയില്‍ പ്രവാചകന്‍ താക്കീത് ചെയ്തത് ഇതിനു തെളിവാണ്. സ്വഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കപെടുകയും വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി നിഷേധിക്കപെടുകയും ചെയ്യുമ്പോഴേ ആയുധമെടുക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അങ്ങനെയുള്ള യുദ്ധത്തില്‍ പോലും പാലിക്കേണ്ടുന്ന ഒരുപാട് നിയമങ്ങള്‍ ഉണ്ട്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത് തുടങ്ങിയ നിരവധി നിയമങ്ങള്‍.

യുദ്ധത്തിനു അനുമതി നല്‍കാത്ത ഏത് മതമാണുള്ളത്? രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അടിത്തറ തന്നെ യുദ്ധമാണ്; നീതി നടപ്പിലാക്കാനുള്ള, അല്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യുദ്ധങ്ങള്‍. യുദ്ധം നിരോധിക്കപ്പെട്ട ലോകത്ത് സമാധാനം ഉണ്ടാവില്ല. കാരണം എല്ലാവരും നിയമത്തിനു വിധേയമാകുവാന്‍ തയ്യാറല്ല. കുറെപേര്‍ വിധേയരാകും, കുറെപേര്‍ വിസമ്മതിക്കും. അവിടെ ബലപ്രയോഗം ആവശ്യമായി വരും. അന്യായമായി ഒരു മനുഷ്യ ജീവനെയും അപഹരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രത്യക്ഷപെട്ട തീവ്രവാദികള്‍ ആ വഴിക്ക് തിരിഞ്ഞത് കടുത്ത അവകാശ നിഷേധത്തിന്റെ ഫലമായാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കുന്ന രീതി ആരു തന്നെ സ്വീകരിച്ചാലും നീതീകരിക്കാനാവില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവം; അതിനു പിന്നില്‍ ആരാണെങ്കിലും ആ ഭീകരാക്രമണത്തെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല. ആ വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ അപ്പോഴത്തെ മനോനില ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന അക്രമത്തേയും മറ്റുള്ളവര്‍ ചെയ്യുന്ന ആക്രമണങ്ങളെയും ഇസ്ലാമിന്‍റെ അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന മാധ്യമങ്ങളാണ് ഇസ്ലാമെന്നു പറഞ്ഞാല്‍ തീവ്രവാദമാണെന്ന ധാരണ പരത്തുന്നത്.

അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദം നിലനിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് ലോകപോലീസ് ചമയണമെങ്കില്‍ ലോകത്തെവിടെയെങ്കിലും പ്രശ്നം വേണം. അവരുടെ ആയുധങ്ങള്‍ ചെലവാക്കാന്‍ യുദ്ധം വേണം. അതിനുള്ള സാഹചര്യം അവര്‍ തന്നെ ഒരുക്കേണ്ടിയും വരും. അതാണ്‌ അഫ്ഘാനിലും ഇറാഖിലുമൊക്കെ ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ മുതലാളിത്ത താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഇസ്‌ലാമിനെ ഏതായാലും അവര്‍ക്കൊന്നു പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും വേണം. അത് അവരുടെ അജണ്ടയില്‍പെട്ടതാണ്. ഫലസ്തീന്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷെ, പരിഹരിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇസ്ലാമെന്നു പറഞ്ഞാല്‍ കലഹമാണെന്ന ധാരണയില്‍ അതിനു വേണ്ടി ജീവിക്കുന്നവരോട് അത് തെറ്റാണെന്ന് പറയാന്‍ മുസ്ലിംങ്ങള്‍ തന്നെ ഒറ്റകെട്ടായി ഒരുങ്ങണം. അവകാശങ്ങള്‍ നിഷേധിക്കപെടുന്നുണ്ടെങ്കില്‍ പ്രായോഗികമായി സംഘടിക്കുക; സമാധാനമായി നേടിയെടുക്കാന്‍ സമരം ചെയ്യുക. സാധാരണക്കാരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെങ്കിലും അത് തികച്ചും അപലപനീയമാണ്. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ മുന്‍പന്തിയില്‍ നിന്ന് അതിനെ എതിര്‍ക്കണം. ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ പിന്തുണക്കരുത്‌.

No comments:

Post a Comment