Thursday, August 30, 2012

മസ്ജിദുല്‍ ഖുബാഅ്.


 
വിശുദ്ധഖുര്‍ആന്‍ സൂറഃ തൌബ 107 – 110 സൂക്തങ്ങളല്‍ അളവറ്റ് പ്രകീര്‍ത്തിച്ച വിശുദ്ധപള്ളിയാണ് മസ്ജിദുഖുബാഅ്. തഖ്വയില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്നാണ് ഖുര്‍ആന്‍ ഭാഷ്യം. മുഹമ്മദ്‌ നബി മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്നപ്പോൾ ആദ്യമായി ഇറങ്ങി താമസിച്ചത് അന്ന് മദീനയിൽ വസിച്ചിരുന്ന ബനൂ അംറ്ബ്നു ഔഫ് ഗോത്രക്കാരിലെ കുൽസൂമുബ്നു ഹിദ്മ് എന്ന സ്വഹാ
ബിയുടെ വീട്ടിലായിരുന്നു. അവിടത്തെ സ്വഹാബികൾക്കൊപ്പം കുൽസൂമിന്റെ ഭൂമിയിലാണ് ഈ പ്രഥമ ആരാധനാലയം നബി നിർമിച്ചത്. വിശുദ്ധ ഖുർആൻ മസ്ജിദുതഖ്വ എന്നാണ് ഖുബാ പള്ളിയെ വിശേഷിപ്പിക്കുന്നത്. ഹിജ്റയുടെ വാര്‍ത്തകേട്ട അന്‍സ്വാറുകള്‍ പ്രവാചകനെ പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മദീനയുടെ വെളിയിലുള്ള ഹര്‍റയില്‍ ചെന്ന് കാത്തുനില്‍ക്കുമായിരുന്നു. വൈകുന്നേരം വരെ കാത്തിരുന്ന് അവര്‍ വീടുകളിലേക്ക് തിരിച്ചുപോകും. ഒരു യഹൂദിയാണ് ഒരു മലമുകളില്‍വെച്ച് ആ കാഴ്ച ആദ്യം കണ്ടത്. ‘സത്യത്തിന്റെ പരിശുദ്ധാത്മാവും കൂട്ടുകാരനും കൂടി ഈന്തപ്പന പടര്‍ന്നുനില്‍ ക്കുന്ന മരുഭൂപ്രദേശത്തേക്ക്’ ശാന്തരായി കടന്നുവരുന്നു. അയാള്‍ മലമുകളില്‍ കയറി വിളിച്ചുകൂവി. ‘ബനൂഖൈലാ വിഭാഗമേ, ഇതാ നിങ്ങള്‍ കാത്തിരിക്കുന്ന ഭാഗ്യനക്ഷത്രം’. കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി. അങ്ങനെ അവര്‍ മനസ്സുനിറയെ സന്തോഷിച്ചു. തിരുനബി(സ്വ) വലതുഭാഗത്തേക്ക് വഴിമാറിനടന്നു. ഖുബായിലുള്ള ഇംറുഉല്‍ ഖൈസിന്റെ മകന്‍ കുത്സൂമിന്റെ വീട്ടില്‍ അവിടുന്ന് യാത്രക്കിറങ്ങി. അതിന്റെ മുറ്റത്ത്് അവരുടെ ഒരു തരിശു നിലമുണ്ടായിരുന്നു. കാരക്ക ഉണക്കുന്ന സ്ഥലം. നബി(സ്വ) അത് ഏറ്റെടുത്തു. അവിടെ പള്ളി പണികഴിപ്പിച്ചു. അതത്രെ നബി(സ്വ) മദീനയില്‍ സ്ഥാപിച്ച ആദ്യത്തെ പള്ളി. മസ്ജിദു ഖുബാഅ്.

ദിവസങ്ങള്‍ക്കുശേഷം നബി(സ്വ) അവിടുന്ന് താമസം മാറ്റി. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ ക്കുന്ന സ്ഥാനം കേന്ദ്രമാക്കി പള്ളിവെച്ചു. എന്നാല്‍ അവിടുന്ന് പില്‍ക്കാലത്തുടനീളം ആദ്യപള്ളിക്ക് അര്‍ഹമായ സ്ഥാനം നല്‍കി ആദരിച്ചു. നബി മരിക്കുന്നതു വരെ എല്ലാ ശനിയാഴ്ചയും കാൽനടയായോ വാഹനപ്പുറത്തോ മസ്ജിദ് ഖുബായിൽ വന്ന് നമസ്കരിക്കാറുണ്ടായിരുന്നു.

മുആദുബിന്‍ ജബലി(റ)നെ അവിടെ ഇമാമാക്കി നിശ്ചയിക്കുകയും ചെയ്തു. റസൂല്‍(സ്വ) ഖുബാ സന്ദര്‍ശനം വിയോഗം വരെ നിലനിര്‍ത്തി. അവിടുന്ന് വഫാത്തായ ശേഷം സ്വഹാബിമാര്‍ ഈ പള്ളി സന്ദര്‍ശിക്കുകയും നിസ്കരിക്കുകയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു. ഇടക്കിടെ സംഘമായി മുഹാജിറുകള്‍ അവിടെ പോകുമായിരുന്നു. അബൂബക്ര്‍(റ), ഉമര്‍(റ) മുതലായവരെല്ലാം പിന്നില്‍ തുടര്‍ന്നുകൊണ്ട് അബൂഹുദൈഫ(റ)യുടെ ഭൃത്യന്‍ സാലിം(റ) അവിടെ ഇമാമായി നിസ്കരിച്ച സംഭവം ബുഖാരിയിലുണ്ട്. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്കാരം ഉംറയോട് തുല്യമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. നിസ്കാരവും സന്ദര്‍ശനവും കരുതി അവിടെ പോകല്‍ ശക്തിയായ സുന്നത്തുണ്ട്

ഖുബാ പള്ളി പലതവണപ ുനര്‍നിര്‍മിക്കപ്പെടുകയുണ്ടായി. അമവീ ഖലീഫ അബ്ദുല്‍ മലിക് മസ്ജിദുന്നബവി വികസിപ്പിച്ചശേഷം ഖുബാ മസ്ജിദും പുനരുദ്ധരിക്കുകയുണ്ടായി. പില്‍ക്കാലത്ത് പല വികസനങ്ങളും നടന്നു. ഉസ്മാനീ ഭരണകൂടം ഇത് വളരെ വിപുലീകരിച്ചു.
അവസാനമായി 1986-ൽ ഫഹ്ദ് രാജാവ് പുതുക്കി പണിത പള്ളിയാണ് ഇപ്പോഴുള്ളത്.

No comments:

Post a Comment